ജമ്മു: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണെന്ന് സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) യുടെ നിഴൽ ഗ്രൂപ്പെന്നാണ് റിപ്പോർട്ട്.
ലഷ്കർ ഇ തയ്ബ, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്‌നവി ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തിൽ സാജിദ് ജാട്ട്, സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്നിവരാണ് പ്രധാനികൾ. ഇവരെല്ലാം ലഷ്കറുമായി ബന്ധമുള്ളവരാണ്. കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കൽ, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. 2020-ൽ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങി. 2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചിരുന്നു.



















