അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ആവശ്യപ്പെട്ടു. തുമ്പ മുതൽ അഞ്ചുതെങ്ങ് വരെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടിയ അവസ്ഥയിൽ അവരുടെ ജീവിത മാർഗം നിലക്കുകയും, അവർ ദുരിതത്തിലായിരിക്കുകയുമാണ്. ഈ പ്രശ്നം പരിഹരിക്കാൻ മുംബൈയിൽ നിന്നും ആധുനിക ട്രജ്ജർ എത്തിച്ച് മണ്ണ് മാറ്റൽ ത്വരിതപ്പെടുത്തണം.
മണൽതിട്ടയിൽ ബോട്ട് ഇടിച്ചു കയറുന്നത് നിത്യ സംഭവമായി മാറിയ മുതലപ്പൊഴിയിൽ സന്ദർശനം നടത്തവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ട്രജിംഗിനായി കണ്ണൂരിൽ നിന്നെത്തിച്ച ചന്ദ്രഗിരി ട്രജ്ജർ 15 ദിവസം പിന്നിട്ടിട്ടും ഇതുവരെ മണ്ണ് മാറ്റൽ ആരംഭിച്ചിട്ടില്ല. കണ്ണൂരിൽ അറ്റകുറ്റ പണികൾക്കായി സൂക്ഷിച്ചിരുന്ന ഈ ഉപകരണം പ്രവർത്തന ക്ഷമമല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സർക്കാർ മുതലപ്പൊഴിയിൽ എത്തിച്ചത്.
ഈ വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത സംഘം ചർച്ച ചെയ്ത് ആധുനിക ട്രജ്ജർ എത്തിച്ചു കൊണ്ട് പൊഴിയിൽ അടിഞ്ഞു കൂടിയ മണ്ണ് മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. കൃഷ്ണകുമാർ, കെ.എസ് അജിത്ത് കുമാർ, എഫ്. ജെഫേഴ്സൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റുമാരായ അഡ്വ. എച്ച്.പി ഹാരിസൻ, എ.ആർ നിസാർ, നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, നെൽസൻ ഐസക്ക്, പുതുക്കരി പ്രസന്നൻ, ഷഹിൻഷ, മുനീർ, എസ്. മധു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


















