ന്യൂഡല്‍ഹി: എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതായി കമഡോര്‍ രഘു ആര്‍ നായര്‍. ഇന്ത്യന്‍ സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഘര്‍ഷസമയത്ത് പാകിസ്ഥാന്‍ നടത്തിയതു നിരവധി വ്യാജ പ്രചാരണങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാവിക സേന കമഡോര്‍ രഘു ആര്‍ നായര്‍, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്, കരസേന കേണല്‍ സോഫിയാ ഖുറേഷി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ജെഎഫ് 17 മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തു, ബ്രഹ്മോസ് മിസൈല്‍ സംവിധാനം നശിപ്പിച്ചു, ജമ്മു, ഭട്ടിന്‍ഡ, സിര്‍സ്സ എന്നീ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി, ചണ്ഡിഗഢ്, ബിയാസ് ഉള്‍പ്പെടെയുള്ള ആയുധശാലകളില്‍ ആക്രമണം നടത്തി തുടങ്ങി നിരവധി വ്യാജ പ്രചാരണങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്’- കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
‘ഇന്ത്യന്‍ സൈന്യം മോസ്‌കുകളെ ലക്ഷ്യം വച്ചുവെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ ഒരു മതസ്ഥാപനത്തെയും ഇന്ത്യന്‍ സൈന്യം ലക്ഷ്യം വച്ചിട്ടില്ല. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ഭീകരവാദവാദ ക്യാമ്പുകളെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ആ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന് വലിയ തിരിച്ചടി നേരിട്ടു. വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി.
‘വെടിനിര്‍ത്തല്‍ തീരുമാനം പിന്തുടരും. കരസേനയും നാവികസേനയും വ്യോമസേനയും പൂര്‍ണമായും സജ്ജമായിരുന്നു. മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് സേനകള്‍ സദാ സജ്ജരായിരിക്കും. പാക്കിസ്ഥാന്റെ എല്ലാ പ്രത്യാക്രമണത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. ഇനി ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ആക്രമണങ്ങള്‍ക്കും ഇന്ത്യ ശക്തമായ മറുപടി നല്‍കും. എപ്പോഴും രാജ്യത്തെ സംരക്ഷിക്കാന്‍ പൂര്‍ണ സജ്ജരായിക്കും സൈന്യം” കമഡോര്‍ രഘു ആര്‍ നായര്‍ വ്യക്തമാക്കി.



















