കേരളത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ വന്യമൃഗ- മനുഷ്യ സംഘർഷം അതിരൂക്ഷമായി മാറി. ജനുവരി ഒന്ന് മുതൽ ഇന്ന് വരെ നടന്ന സംഭവങ്ങളിൽ 25 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 92 പേർക്ക് പരുക്കേറ്റു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് കാട്ടാനകളുടെ ആക്രമണത്തിലായിരുന്നു. 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് പേർ കാട്ടുപന്നികളുടെ ആക്രമണത്തിലും രണ്ട് പേർ കടുവകളുടെ ആക്രമണത്തിലും ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ തടയാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോൾ, ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇതിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
കരുവാരകുണ്ട്, കാളികാവ്, ചോക്കാട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സംബന്ധിച്ച് മാർച്ച് 14 ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) പരാതി നൽകിയതായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കാളികാവ് യൂണിറ്റ് പ്രസിഡന്റ് സക്കീർ വടയിൽ പറഞ്ഞു.
സംഭവം നിർഭാഗ്യകരമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ മേഖലകളായി 273 പഞ്ചായത്തുകളെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ 30 എണ്ണം ഹോട്ട്സ്പോട്ടുകളാണ്. “ഞങ്ങൾ 28 റാപ്പിഡ് റെസ്പോൺസ് ടീമുകളെ (ആർആർടി) വിന്യസിച്ചിട്ടുണ്ട്, കൂടാതെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിൽ രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഡിവിഷൻ തലത്തിൽ 36 കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാന തലത്തിലുള്ള കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സംഘർഷ മേഖലകളിൽ മൃഗങ്ങളുടെ കടന്നുകയറ്റം കണ്ടെത്തൽ, പ്രതിരോധ സംവിധാന (Anidars,അനിഡാർ) അലാറങ്ങൾ, സെൻസർ വാളുകൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനം, ക്യാമറ ട്രാപ്പുകൾ എന്നിവ സ്ഥാപിക്കുന്നുണ്ട്. സോളാർ വേലിക്ക് പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി ആന കിടങ്ങ്, ആന മതിലുകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്, ”അദ്ദേഹം പറഞ്ഞു.



















