കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ജോലി നേടിയ മലയാളിക്കെതിരെ കേസ്. തൃശൂര്‍ സ്വദേശിയാണ് കുസാറ്റിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അരുണാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പില്‍ അഞ്ച് വര്‍ഷത്തോളം ജോലി നോക്കിയത്. അടുത്തിടെ ജീവനക്കാരുടെ യോഗ്യത പരിശോധിച്ച സര്‍ക്കാര്‍ നടപടിയിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തില്‍ കുസാറ്റിന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുസാറ്റില്‍ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ 2006 ല്‍ വിദ്യാര്‍ത്ഥിയായിരുന്ന വ്യക്തിയാണ് ബിടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ജോലിയില്‍ പ്രവേശിച്ചത്. ഇയാള്‍ മികച്ച മാര്‍ക്കോടെ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നും പറഞ്ഞു.
സുഹൃത്തിന്റെ സുഹൃത്തിന്റെ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റിലെ പേരും രജിസ്‌ട്രേഷന്‍ നമ്പറും തിരുത്തിയാണ് സ്വന്തം പേരില്‍ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് അരുണാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് യോഗ്യത സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു എങ്കിലും തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല. 2018 ല്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ അഞ്ച് വര്‍ഷം ജോലിയില്‍ തുടര്‍ന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അരുണാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ യോഗ്യതാ പരിശോധനാ ഡ്രൈവ്. സംഘടിപ്പിക്കുകയും സര്‍വകലാശാലയുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സൂക്ഷ്മ പരിശോധനയില്‍, പ്രതി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലെന്നും പകരം വിവരസാങ്കേതികവിദ്യയില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കുസാറ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെയാണ് സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കിയെന്നതിലാണ് പ്രാഥമിക പരിശോധന. അരുണാചല്‍ പ്രദേശില്‍ വച്ചാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് എങ്കില്‍ അവിടത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കും എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.



















