ന്യൂഡൽഹി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി. കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപിയാണ് പരാതി നൽകിയത്.
അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിലാണ് ഷാഹിദ് അഫ്രീദി എത്തിയത്. പഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കെയാണ് ഷാഹിദ് അഫ്രീദി, മലയാളികൾ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയത്. ദുബായ് പാകിസ്ഥാൻ അസോസിയേഷൻ ഓഡിറ്ററിയത്തിൽ ആയിരുന്നു പരിപാടി. നേരത്തെതന്നെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഉള്ളയാളാണ് അഫ്രീദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യക്ക് മേൽ ഐതിഹാസിക ജയം നേടിയെന്നവകാശപ്പെട്ട് പാകിസ്ഥാനിൽ റോഡ്ഷോ വരെ അഫ്രീദി നടത്തിയിരുന്നു.
ദുബായിലെ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായി. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണം എന്ന പേരിൽ പാക് മാധ്യമങ്ങളും ഇത് വാർത്തയാക്കി. ഇതോടെയാണ് രൂക്ഷമായ വിമർശനം സംഘാടകർക്കെതിരെ ഉയർന്നത്. സംഭവം വിവാദമായതോടെ മറ്റു പരിപാടികൾക്കായി എത്തിയ അഫ്രീദി അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തുകയായിരുന്നു എന്ന വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. എന്നാൽ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം സംഘാടകർക്കെതിരെ നടക്കുന്നത്.


















