തിരുവനന്തപുരം: മൂകാംബിക ഭക്തരെ പെരുവഴിയിലാക്കിയ റയിൽവേ പതിനായിരം രൂപ വീതം യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരാണ് മാവേലി എക്സ്പ്രസ് വൈകിയോടിയതുകൊണ്ട് ദുരിതത്തിലായത്.
രാത്രി തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പരാതിക്കാർ മാവേലി എക്സ്പ്രസ്സിൽ കയറിയത്. പിറ്റേന്ന് രാവിലെ 8.05 ന് മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ എത്തേണ്ട ട്രെയിനാണ്. അവിടെ നിന്ന് 9 മണിക്കുള്ള കണക്ഷൻ ട്രെയിനായ മംഗലാപുരം-കാർവാർ എക്സ്പ്രസ്സിൽ കയറി ബൈന്ദൂർ (മൂകാംബിക റോഡ്) സ്റ്റേഷനിൽ ഇറങ്ങി ക്ഷേത്രത്തിൽ പോകാനായിരുന്നു അവരുടെ യാത്രാ പദ്ധതി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പരാതിക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേലേക്ക് മാവേലി എക്സ്പ്രസിലായിരുന്നു യാത്ര. 2017 ഓഗസ്റ്റ് പത്തിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.05 നാണ് മംഗലാപുരത്ത് എത്തിച്ചേരേണ്ടത്. അവിടെനിന്നു ബൈന്ദൂർ സ്റ്റേഷനിലേക്ക് (മൂകാംബിക റോഡ്) മംഗലാപുരം-കാർവാർ എക്സ്പ്രസില്‍ പോവാനായിരുന്നു പദ്ധതി. രാവിലെ 9 മണിക്ക് മംഗലാപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതാണ് കണ്ക്ഷൻ ട്രെയിൻ.
മാവേലി എക്സ്പ്രസ് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ രാവിലെ 8.20 ന് എത്തിയെങ്കിലും ബൈന്ദൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട കണക്ഷൻ ട്രെയിൻ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതുവരെ ഔട്ടറിൽ തന്നെ നിർത്തിയിട്ടു എന്ന് പരാതിക്കാർ പറഞ്ഞു. സെൻട്രൽ സ്റ്റേഷനിൽ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമുകൾ ഉണ്ടായിരുന്നിട്ടും ട്രെയിൻ ഔട്ടറിൽ നിർത്തിയതായി പരാതിക്കാർ ആരോപിച്ചു. ഇതുമൂലം തുടർന്നുള്ള യാത്രയ്ക്കായി ബസ് പിടിക്കേണ്ടിവന്നുവെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടിനും കാരണമായെന്നും പരാതിക്കാർ പറഞ്ഞു.
മാവേലി എക്സ്പ്രസ് മംഗലാപുരം സ്റ്റേഷനിൽ 9.08 മണിക്ക് എത്തിയതായി റെയിൽവേ കോടതിയെ അറിയിച്ചു. മംഗലാപുരം-കാർവാർ എക്സ്പ്രസ് മാവേലി എക്സ്പ്രസിനുള്ള കണക്ഷൻ ട്രെയിനാണെന്ന വാദം വസ്തുതാപരമായി തെറ്റാണ്. അതിനാൽ, മാവേലി എക്സ്പ്രസ് എത്തുന്നതുവരെ സ്റ്റേഷനിൽ ഈ വണ്ടി പിടിച്ചിടാൻ കഴിയില്ല. അതുകൊണ്ട് മംഗലാപുരം-കാർവാർ എക്സ്പ്രസ് 9 മണിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടുവെന്നും റെയില്‍വേ അറിയിച്ചു.
പരാതിക്കാർക്ക് നൽകിയ ടിക്കറ്റുകൾ തിരുവനന്തപുരത്ത് നിന്ന് മൂകാംബിക റോഡിലേക്കുള്ളതായിരുന്നതിനാൽ മംഗലാപുരം-കാർവാർ എക്സ്പ്രസ് കണക്ഷൻ ട്രെയിൻ അല്ലെന്ന റെയിൽവേയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മംഗലാപുരം സെൻട്രലിൽ നിന്ന് മൂകാംബികയിലേക്കുള്ള ട്രെയിൻ കണക്ഷൻ ട്രെയിൻ അല്ലെങ്കിലും, ആദ്യ ട്രെയിൻ എത്താൻ വൈകിയതിനാൽ പരാതിക്കാർക്ക് രണ്ടാമത്തെ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല.
കൃത്യസമയമായ 8.05 മണിക്ക് പകരം ഒരു മണിക്കൂറിലേറെ വൈകി 9.08 ന് ട്രെയിൻ എത്തിയതിന് കാരണമായി ഒരു തെളിവും റെയിൽവേ ഹാജരാക്കിയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
“പൊതുഗതാഗതം നിലനിൽക്കണമെങ്കിൽ, സ്വകാര്യ കമ്പനികളുമായി മത്സരിക്കണമെങ്കിൽ, അതിന്റെ സംവിധാനവും തൊഴിൽ സംസ്കാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. പൗരർക്കോ യാത്രക്കാർക്കോ അധികാരികളുടെ കാരുണ്യത്തിൽ കഴിയാൻ കഴിയില്ല,” ഉത്തരവിൽ പറയുന്നു. കമ്മീഷൻ പ്രസിഡന്റ് പി വി ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി ആർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാത്രക്കാരിൽ ഒരാളായ അഭിഭാഷകൻ രവികൃഷ്ണൻ എൻ ആർ പരാതിക്കാർക്ക് വേണ്ടി ഹാജരായി.


















