രാജ്യത്തിന് കവചമാകാൻ ഇന്ത്യയുടെ പ്രതിരോധ സംവിധാനം; ഒപ്റ്റോണിക് ഷീൽഡ്

Jun 7, 2025

ഡൽഹി: മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വന്തം സംവിധാനമൊരുക്കാൻ ഇന്ത്യൻ സൈന്യം. യു.എസിന്റെ ഗോള്‍ഡന്‍ ഡോം പദ്ധതിക്ക് പിന്നാലെയാണ് ഇന്ത്യയും സമാനമായ സംവിധാനം ആലോചിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പ​ദ്ധതി ആസൂത്രണം ചെയ്യുന്നത്. ‘ഒപ്‌റ്റോണിക് ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച വിവിധ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഉൾപ്പെടുത്തിയായിരിക്കും ഒപ്റ്റോണിക് ഷീൽഡ് സംവിധാനമൊരുക്കുക. രാജ്യത്തിന് നേരെ വരുന്ന ആക്രമണങ്ങളെ നിരീക്ഷിച്ച് കൃത്യമായ തീരുമാനമെടുക്കാൻ സൈന്യത്തെ സഹായിക്കുകയെന്നാണ് ഒപ്‌റ്റോണിക് ഷീല്‍ഡിന്റെ പ്രധാന ലക്ഷ്യം. സ്മാര്‍ട്ട് ഇലക്ട്രൊ ഒപ്റ്റിക്കല്‍ ട്രാക്കിങ് സംവിധാനമായിരിക്കും ഒപ്‌റ്റോണിക് ഷീല്‍ഡ്.

നേരത്തെ ഇസ്രായേലും മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം തയ്യാറാക്കിയിരുന്നു. ലേസര്‍ വാണിങ് സംവിധാനം, ഡയറക്ട് എനര്‍ജി ആയുധങ്ങള്‍, സാറ്റലൈറ്റുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം, ആക്രമണങ്ങളില്‍നിന്ന് 180 ഡിഗ്രി തലത്തില്‍ സംരക്ഷണമൊരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രതിരോധ സംവിധാനങ്ങള്‍, ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും നിയന്ത്രണം ഏറ്റെടുക്കാനാകുന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഒപ്‌റ്റോണിക് ഷീല്‍ഡ്.

സെന്‍ട്രല്‍ കമാന്‍ഡ് യൂണിറ്റ്, പനോരമിക് ഡിസ്‌പ്ലെ, ബാറ്റില്‍ഫീല്‍ഡ് കമാന്‍ഡ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാകും ഒപ്റ്റോണിക് ഷീൽഡ്. ഡ്രോണുകളെയും പ്രതിരോധിക്കും. നേരത്തെ, എഐ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചെറുതും വലുതുമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ നേരത്തെ ആകാശ്തീറുമായി സംയോജിപ്പിച്ചിരുന്നു. ശതകോടി ഡോളർ മുടക്കിയാണ് കാനഡയെയും ഉൾപ്പെടുത്തി അമേരിക്ക ഗോള്‍ഡന്‍ ഡോമെന്ന പേരില്‍ പ്രതിരോധം സംവിധാനമൊരുക്കുന്നത്. നേരത്തെ, അയൺഡോം എന്ന പേരിൽ ഇസ്രായേലും മിസൈൽ പ്രതിരോധ സംവിധാനമൊരുക്കിയിരുന്നു.

LATEST NEWS