ഒറ്റ ടൂറിസ്റ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിൽ മുഴുവൻ കറങ്ങി വരാം. യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസ മാതൃകയിൽ ജി.സി.സി ഗ്രാൻഡ് ടൂർസ് വിസക്ക് ഉടൻ അംഗീകാരം നൽകുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ടവരുടെയും വിസ നടപ്പിലാകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.
ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ നടപ്പിലാക്കുന്നത് സംബന്ധിച്ച് കുറച്ചു വർഷങ്ങളിലായി ചർച്ചകൾ നടന്നു വരികയാണ്. നേരത്തെ ജി.സി.സി സുപ്രീംകൗൺസിൽ ഏകീകൃത വിസക്ക് അംഗീകാരം നൽകിയിരുന്നു.
വിവിധ തലങ്ങളിൽ നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് വിസ നടപ്പിലാക്കാൻ ജി സി സി രാജ്യങ്ങൾ തീരുമാനിച്ചത്. വിസക്ക് അംഗീകാരം ലഭിക്കുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ആറു രാജ്യങ്ങളിൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികൾ കൂടുതൽ എത്തുമെന്നും അത് വഴി ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഗൾഫ് മേഖലയിൽ വൻ കുതിച്ചു ചട്ടങ്ങൾക്ക് ഏകീകൃത വിസയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ മേഖലയിൽ 6.81 കോടി വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
അതോടൊപ്പം ടൂറിസം മേഖലയിൽ 110.4 ബില്യൺ ഡോളറിന്റെ വരുമാനം ഇതിലൂടെ ലഭിച്ചു. ജി സി സി വിസ കൂടി വരുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും വലിയരീതിയിൽ സംവിധാനം ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് പുതിയ വിസ സംവിധാനത്തിൽ വലിയ പ്രതീക്ഷയാണ് പങ്കു വെക്കുന്നത്. കൂടുതൽ സഞ്ചാരികൾ ജി സി സി രാജ്യങ്ങളിലേക്ക് എത്തുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമാകും.
ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം ആഗ്രഹിക്കുന്ന ആളുകൾക്കും വിസാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വിവധ രാജ്യങ്ങൾ സന്ദർശിക്കാം എന്നുള്ളത് കൂടുതൽ വ്യവസായികളെ ആകർഷിക്കും. നിക്ഷേപം എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ളതും വലിയ പ്രതീക്ഷയോടെയാണ് നമ്മുടെ പ്രവാസികൾ കാണുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഒരു പുത്തനുർവ്വ് ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും. അതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളുടെ ഗുണം മലയാളികൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പദ്ധതി എന്ന് മുതലാണ് നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.


















