ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ അടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ച് ഇറാന്‍. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍, ഇതാദ്യമായാണ് ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആള്‍നാശം ലക്ഷ്യമിട്ടാണ് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു.
ഇറാനുമേല്‍ ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 639 ആയി ഉയര്‍ന്നു. ഏതാണ്ട് 1350 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ 24 പേരും മരിച്ചു. ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാന്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ആശുപത്രി ആക്രമിച്ചതിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷവും കഴിഞ്ഞ 13ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി പലവട്ടം ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണം നിർത്താതെ ഇറാൻ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് അരാഗ്ചി സ്വീകരിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനീവയില്‍ നാളെ നിർണായക യോഗം നടക്കും. ബ്രിട്ടന്‍, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും.
അതിനിടെ ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേർട്സ് ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. സൈനിക നടപടിയുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ട്രംപ് തീരുമാനം എടുത്തേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.


















