തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സംസ്ഥാന സർക്കാർ. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് അനുവദിച്ച് ഉത്തരവിറങ്ങിയത്. ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ 26,125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതം നൽകാനുള്ള 54, 86,25,000 രൂപയാണ് ദേശീയ ഹെൽത്ത് മിഷന് അനുവദിച്ചിട്ടുള്ളത്. ഇതോടെ ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയം മുൻകൂറായി ആശ വർക്കർമാരുടെ കൈകളിലെത്തും. നിലവിൽ കുടിശ്ശികയില്ലാതെയാണ് ആശ വർക്കർമാർക്ക് ഓണറേറിയം ലഭ്യമാകുന്നതെന്ന് സർക്കാർ സൂചിപ്പിച്ചു.
വിപണി ഇടപെടലിനായി സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി രൂപയാണ് സർക്കാർ നൽകിയത്. അതിൽ 7220 കോടി രൂപയും എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.