‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

Jun 23, 2025

ബംഗളൂരു: ഇന്‍ഡിഗോ വിമാന കമ്പനിയിലെ ട്രെയിനി പൈലറ്റിനെ മുതിര്‍ന്ന ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചതായി പരാതി. 35 കാരനായ പൈലറ്റിന്റെ പരാതിയില്‍ മൂന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. എസ്‌സി /എസ്ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, പോയി ചെരുപ്പ് കുത്തിയുടെ പണിയെടുക്കൂ – എന്ന് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇന്‍ഡിഗോ ഓഫീസര്‍മാരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടില്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് എതിരെയാണ് പരാതി.

ഏപ്രില്‍ 28 ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന യോഗവുമായി ബന്ധപ്പെട്ടാണ് പരാതി. 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, തിരികെ പോയി ചെരിപ്പുകള്‍ തുന്നുക. ഇവിടെ ഒരു വാച്ച്മാനായി ജോലി നോക്കാനുള്ള യോഗ്യത പോലും ഇല്ല’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിക്കാരന്‍ പറയുന്നു.

പട്ടികജാതിക്കാരനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഇവരുടെ നീക്കമെന്നും ട്രെയിനി പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിന് പുറമെ, അന്യായമായി ശമ്പളം വെട്ടിക്കുറയ്ക്കുക, നിര്‍ബന്ധിത പരിശീലന പരിപാടികള്‍, അനാവശ്യ കാര്യങ്ങള്‍ക്ക് താക്കീത് തുടങ്ങിയ നടപടിള്‍ക്കും താന്‍ തുടര്‍ച്ചയായി വിധേയമായെന്നും പൈലറ്റ് പരാതിയില്‍ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എത്തിക് പാനലിനെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കുന്നത് എന്നും ട്രെയിനി പൈലറ്റ് പരാതിയില്‍ പറയുന്നു.

യുവാവ് ബംഗളൂരു പൊലീസില്‍ നല്‍കിയ പരാതി ഇന്‍ഡിഗോ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കൈമാറി. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്യാവുന്ന സീറോ എഫ്ഐആര്‍ ആണ് പരാതിയില്‍ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

LATEST NEWS