തരിശു നിലങ്ങൾ വീണ്ടെടുത്ത് നെൽകൃഷി പുനസ്ഥാപനം നടത്തി, പള്ളിക്കൂടങ്ങളെയും നാട്ടു കൂട്ടായ്മകളെയും വയൽ കൃഷിയിലേക്ക് എത്തിച്ച കൃഷി വിജയങ്ങൾക്കു ശേഷം പിരപ്പമൺകാട് പാടശേഖരക്കൂട്ടായ്മ പുഷ്പ ക്കൃഷിയിലേക്ക് കൂടി കടക്കുന്നു.
വയൽക്കരയിൽ, കാട് മൂടി കിടന്ന ഒന്നര ഏക്കർ വസ്തു വെട്ടിതെളിച്ച്, തടമൊരുക്കി പതിനായിരം തൈകൾ നട്ടുകൊണ്ടാണ് ഇവിടെ ചെണ്ടുമല്ലിപ്പാടം ഒരുക്കുന്നത്. ഓണക്കാലത്തെ നെല്ല് കൊയ്ത്തിനു ആവേശവും സൗന്ദര്യവും പകരും വിധമാണ് പുഷ്പകൃഷി വിഭാവനം ചെയ്തിരിക്കുന്നത്. ഓണക്കാലത്തെ പുഷ്പ വിപണി കൂടി ലക്ഷ്യമാക്കിയുള്ള ഈ പ്രവർത്തനത്തിന് വേണ്ട മുതൽമുടക്കായ മൂന്നുലക്ഷം രൂപ, തിരികെ കൊടുക്കുന്ന വ്യവസ്ഥയിൽ കർഷകർക്കിടയിൽ നിന്ന് ചെറുതും വലുതുമായ തുകകൾ മുൻകൂറായി സ്വീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്.
ദിവസേന അനേകം സന്ദർശകർ കാണാനെത്തുന്ന ഏറുമാടവും വയൽ കാഴ്ചകളും ഒരുക്കുന്ന മനോഹാരിതയ്ക്ക് അപ്പുറത്തേക്ക് പുതിയ കാഴ്ച വിരുന്നൊരുക്കും വിധമാണ് ചെണ്ടുമല്ലി കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപത്തെ പുഴയും, പുഴയിലെ 125 വർഷം പഴക്കമുള്ള കല്ലണയും കൽപ്പടവും കല്ലിറക്കുകളും സന്ദർശകരെ ആകർഷിക്കും വിധം വീണ്ടെടുത്തുകൊണ്ടാണ് പുഴക്കരയിൽ വയലോരത്ത് ഒന്നര ഏക്കറിൽ ജമന്തിപ്പാടം ഒരുങ്ങുന്നത്.
മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പുഷ്പ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ എൻ ലീന പാടശേഖരസമിതി സൗഹൃദ സംഘം അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
പാടശേഖരത്തിലെ ഞാറു നടീലിന്റെയും വയൽക്കരയിലെ ജമന്തി നടീലിന്റെയും ആളും ആരവവുമായി ഗ്രാമമാകെ ഉത്സവ ഛായയിലാണ് ഇപ്പോൾ. മുൻകാല പാടശേഖര പ്രവർത്തനങ്ങളിലേതു പോലെ അധ്വാനത്തിന്റെ ഏറിയ പങ്കും ഇത്തവണയും സന്നദ്ധപ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കാൻ കഴിയുന്നു എന്നത് ഇവിടുത്തെ കൂട്ടായ്മയുടെ എടുത്തുപറയാവുന്ന പ്രത്യേകത തന്നെയാണ്.