ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50ന് മുകളിൽ ആണെങ്കിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണം എന്ന ഉത്തരവ് നടപ്പിലാക്കാനുള്ള സമയം ജൂൺ 30ന് അവസാനിക്കും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എ ഇ സർക്കാർ മുന്നറിയിപ്പ് നൽകി. സ്വദേശികളെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് 20,000 ദിര്‍ഹം എന്ന രീതിയിൽ പിഴ ചുമത്തുമെന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയംഅറിയിച്ചു.
സർക്കാർ നിർദേശം അനുസരിച്ചു കമ്പനികള്‍ നിയമനം നടത്തിയിട്ടുണ്ടോ എന്ന കാര്യം ജൂലൈ ഒന്നു മുതല്‍ മന്ത്രാലയം പരിശോധിക്കും. കമ്പനികൾ സ്വദേശി പൗരന്മാരെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും മന്ത്രാലയം പരിശോധിക്കും.
നാഫിസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി സ്വദേശികളെ സ്ഥാപനങ്ങളിൽ ജോലിക്ക് നിയമിക്കണം എന്നും അതിലൂടെ സ്വദേശിവത്കരണത്തിന്റെ പുരോഗതി വിലയിരുത്താൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
സ്വദേശിവത്കരണത്തില്‍ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന കമ്പനികള്‍ക്ക് എമിററ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബില്‍ അംഗത്വം നല്‍കുന്നതടക്കമുള്ള പിന്തുണ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ അംഗത്വം ലഭിക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ സര്‍വിസ് ഫീസില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും എന്നുള്ളതാണ് പ്രത്യേകത.
അതേ സമയം തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികളായ പല ജീവനക്കാരും. സ്വദേശിവത്കരണം വന്നതോടെ പലർക്കും ജോലി നഷ്ടമായിരുന്നു. മാത്രവുമല്ല പല കമ്പനികളും ചെലവ് കുറക്കാൻ ജീവനക്കാരെ പിരിച്ചു വിടുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സ്വദേശിവത്കരണം ഭയന്ന് മറ്റു കമ്പനികളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.