ചിറയിൻകീഴ്: അർദ്ധരാത്രി സ്ത്രീ വേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. അഴൂർ കാറ്റാടി മുക്ക് ദശപുഷ്പം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള ഔട്ട്ലെറ്റുകളായ സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾ ഷോപ്പ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. സമൃദ്ധ ബസാറിന്റെയും വെജിറ്റബിൾ ഷോപ്പിന്റെയും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
സമൃദ്ധി ബസാറിൽ നിന്നും മുപ്പതിനായിരം രൂപയും വെജിറ്റബിൾ ഷോപ്പിൽ നിന്ന് പതിനായിരം രൂപയും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് കടയുടെ പോട്ടുകൾ തകർത്തു നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടയ്ക്കുള്ളിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും മേശ ഉൾപ്പെടെ തകർത്തതായും അറിയുന്നത്. തുടർന്ന് സ്ഥാപന അധികൃത ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഇതിൽ സ്ത്രീ വേഷം ധരിച്ച് രണ്ടുപേർ വരുന്നതായി വിവിധ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. ഒരാൾ ചുരിദാറും ഒരാൾ നൈറ്റിയും ആണ് ധരിച്ചിരിക്കുന്നത്. ഇവർ സ്ത്രീ വേഷം ധരിച്ച പുരുഷന്മാരാണെന്നും കരുതപ്പെടുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. സ്ത്രീ വേഷം ധരിച്ച രണ്ടുപേരുടെയും ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ഇരുവരും ഷാൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ പ്രാഥമിക അന്വേഷണത്തിൽ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫിംഗർ പ്രിൻ്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാസ്ത്രീയമായ തെളിവെടുപ്പിലാണ് പോലീസ് പ്രാധാന്യം നൽകുന്നത്. ഈ മേഖലയിൽ കവർച്ചയും കവർച്ച ശ്രമങ്ങളും വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

















