വർഷങ്ങളായി വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ഗുരുതരമായി ബാധിക്കുന്നതായി പരാതി. ടൗണിലെ വെള്ളക്കെട്ടിൽ ജനങ്ങളും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. മഴപെയ്താൽ വെള്ളക്കെട്ട് മൂലം റോഡിലൂടെ നടക്കാനോ ബസിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ.
കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെടാൻ പാകത്തിൽ മലിനമാകും വിധത്തിലാണ് പ്രദേശത്തെ റോഡിലെ വെള്ളക്കെട്ട്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. നഗരസഭയുടെ കൊതുക് വളർത്തൽ കേന്ദ്രമാണെന്ന് പരിഹാസരൂപേണ പരക്കെ ആക്ഷേപമുണ്ട്. ടൗണിലെ പ്രധാന കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് മുന്നിലും വെള്ളക്കെട്ടാണ് വില്ലൻ. വർക്കല മൈതാനത്തെ ബസ് സ്‌റ്റോപ്പിന് മുന്നിലും എതിർവശത്തുമാണ് സ്ഥിരമായി വെള്ളക്കെട്ടുള്ളത്.
ബസുകൾവളരെ വേഗത്തിൽ വെള്ളത്തിലിറക്കിയാൽ യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കും. ബസിൽ നിന്ന് യാത്രക്കാർ നേരെ ചെളിവെള്ളത്തിലേക്കാണ് ഇറങ്ങേണ്ടത്. ബസിൽ കയറാനും ഇതേ ബുദ്ധിമുട്ട് സഹിക്കണം. റോഡിന്റെ ചരിവ് ഓടയുള്ള ഭാഗത്തേയ്ക്ക് കൃത്യമായി ക്രമീകരിച്ച് വെള്ളം ഒഴുകുന്ന രീതിയിൽ പുനർനിർമ്മാണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
മാസങ്ങൾക്ക് മുൻപ് കിഫ്‌ബി ഫണ്ടിൽ റോഡ് നവീകരണം നടത്തിയിട്ടും വെള്ളക്കെട്ട് പരിഹരിക്കാത്താത് അധികൃതരുടെ അനാസ്ഥയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. റോഡിന്റെ പകുതി ഭാഗത്തോളം വെള്ളക്കെട്ട് ആയതിനാൽ മദ്ധ്യഭാഗത്തു കൂടിയാണ് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നത്. കാർ-ബൈക്ക് ഗതാഗതം വഴിമാറുന്നതിനും റോഡിൽ ഗതാഗത കുരുക്ക് സംജാതമാകുന്നതിനും വെള്ളക്കെട്ട് പലപ്പോഴും കാരണമാകുന്നുണ്ട്.
വെള്ളക്കെട്ടിൽ വാഴ നട്ടുള്ള പ്രതിഷേധസമരം പലപ്പോഴായി ജനങ്ങൾ നടത്തിയിട്ടും അധികൃതർ വിഷയം മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്. പരിഹരിക്കാം എന്ന് അധികൃതർ ഉറപ്പ് നല്കുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതപരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. സമീപത്തെ സ്ഥാപനങ്ങളിലും യാത്രക്കാരുടെ മേലേയ്ക്കും അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ ചെളിവെള്ളം അടിച്ചു തെറിപ്പിക്കുന്നതായും പരാതിയുണ്ട്.നടപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയതയും അപാകതയുമാണ് മൈതാനത്തെ വെള്ളക്കെട്ടിന് കാരണമായത്.
വെള്ളക്കെട്ടിന് സമീപത്തെ സ്ഥാപനഉടമ പ്രശ്നം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ താഴ്ന്ന ഭാഗം കൗൺസിലറുടെ അനുമതിയോടെ മണ്ണിട്ട് പൊക്കി താൽക്കാലിക പരിഹാരം കണ്ടെങ്കിലും റീടാറിംഗ് ജോലികൾ നടന്നപ്പോൾ ഈ മണ്ണ് അധികൃതർ നീക്കം ചെയ്തു. സ്ഥാപനത്തിലേക്ക് കയറുന്നതിനായി മണൽച്ചാക്കുകളും കല്ലുകളും ഉപയോഗിച്ച് കടഉടമ വഴി കണ്ടെത്തേണ്ട ഗതികേടിലാണെന്നും പരാതിപ്പെടുന്നു. പരാതിക്ക് ആറ് വർഷത്തിലധികം പഴക്കമുണ്ട് .


















