വിഎസ് മടങ്ങി, എന്താവും ഇനി ഐസ്‌ക്രീം പാര്‍ലര്‍ കേസ് ?

Jul 23, 2025

കൊച്ചി: അനീതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച നേതാവാണ് വി എസ് അച്യുതാനന്ദന്‍. വിഎസിന്റെ ഇത്തരത്തിലുള്ള പോരാട്ടങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. 2018 ല്‍, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന വിഎസിന്റെ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ രണ്ട് ക്രിമിനല്‍ റിവ്യൂ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഈ കേസുകളുടെ നടത്തിപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേസ് നടത്താന്‍ വി എസ് കാണിച്ച താല്‍പ്പര്യം ഇനി ആര് ഏറ്റെടുക്കുമെന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. 1997ല്‍ ആരംഭിച്ച ഈ കേസില്‍ ഭാവി നടപടികള്‍ തീരുമാനിക്കേണ്ടത് കോടതിയാണെന്ന് ഹൈക്കോടതിയില്‍ വിഎസിനു വേണ്ടി ഹാജരായ ഡി അനില്‍ കുമാര്‍ പറഞ്ഞു.

‘സിസ്റ്റത്തിലെ കാലതാമസം പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. ഇതൊരു ദുഃഖകരമായ അവസ്ഥയാണ്. ‘ അനില്‍ കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോഴിക്കോട് ജെഎഫ്‌സിഎം കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, 2017 ല്‍ അവര്‍ സ്വീകരിക്കുകയും ചെയ്തതാണ്. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. വി എസ് സമര്‍പ്പിച്ച ഹര്‍ജികളെ പിന്തുണച്ച്, 2021 ഡിസംബര്‍ 13-ന് ലീഗ് മുന്‍ നേതാവ് ടി അബ്ദുള്ള നല്‍കിയ ഹര്‍ജിയാണ് കേസില്‍ പ്രതീക്ഷ നല്‍കുന്ന കാര്യം. ഇതും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

‘ഹര്‍ജി ഇപ്പോഴും പരിഗണനയിലായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ സാധ്യതയില്ല. വി എസ് പക്ഷാഘാതം ബാധിച്ച് കിടപ്പിലായപ്പോളാണ് അബ്ദുള്ള ഹര്‍ജി സമര്‍പ്പിച്ചത്.’ അഭിഭാഷകന്‍ പി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വിലയിരുത്തുന്നതില്‍ മജിസ്ട്രേറ്റിന് വീഴ്ചയുണ്ടായെന്ന് വി എസ് ഹര്‍ജിയില്‍ പറയുന്നു. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് വിചാരണ കോടതിയോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാക്ഷികളെയും ജുഡീഷ്യറിയെയും സ്വാധീനിച്ച് അന്വേഷണം അട്ടിമറിച്ചതായുള്ള റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് വിഎസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഈ ഹര്‍ജി തള്ളിയതോടെ, വി എസ് സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിന്മേല്‍ മുന്‍വിധിയില്ലാതെ, വി എസ് ഉന്നയിക്കുന്ന വാദങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കൂടുതല്‍ അന്വേഷണം വേണ്ടെന്ന മജിസ്‌ട്രേറ്റിന്റെ വാദം ചോദ്യം ചെയ്ത വിഎസ്, തന്റെ വാദങ്ങള്‍ ശരിയായ രീതിയില്‍ പരിഗണിക്കാതെ തെറ്റായ വിലയിരുത്തലിലേക്ക് എത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് കേസില്‍ വിഎസിന് വ്യക്തിപരമായ ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്ന് അബ്ദുള്ള സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അന്വേഷണം ദുര്‍ബലമാണെന്നും നിരവധി നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും, സാക്ഷികളെ സ്വാധീനിച്ചുവെന്നും അബ്ദുള്ള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തനിക്കറിയാം. താന്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയിലെ സത്യസന്ധമല്ലാത്ത പ്രവൃത്തികളില്‍ മനമടുത്താണ് 1992 ല്‍ മുസ്ലിം ലീഗ് വിടുന്നതും രാഷ്ട്രീയം ഉപേക്ഷിച്ചതും. എന്നാല്‍ ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും അബ്ദുള്ള പറഞ്ഞു.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...