ചിറയിൻകീഴ്: കിഴുവിലം ആയൂർവേദ ആശുപത്രിയിൽ
നിർമിച്ച പുതിയ കെട്ടിട സമുച്ചയം ശനി വൈകിട്ട് 4.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി ശശി എം എൽ എ അധ്യക്ഷനാകും. 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 2023 ജൂലൈ മാസത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് ഘട്ടമായി നിർമാണം പൂർത്തിയാക്കി നിലവിലുണ്ടായിരുന്ന ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ച് നീക്കിയ ശേഷമാണ് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തന സജ്ജമാക്കിയത്. സംസ്ഥാന സർക്കാർ ആർദ്രം ആരോഗ്യ പദ്ധതിയിലൂടെ ഒരുകോടി അറുപത് ലക്ഷം രൂപയും ദേശീയ ആയുഷ്മിഷനിലൂടെ 75 ലക്ഷം രൂപയുമാണ് ആശുപത്രിയുടെ നവീകരണത്തിനായി അനുവദിച്ചത്.
റിസപ്ഷൻ, കൺസൾട്ടിങ് റൂമുകൾ, ചീഫ് മെഡിക്കൽ ആഫീസർക്കുള്ള മുറി, രോഗികൾക്ക് വിശ്രമസ്ഥലം,
പ്രൊസീജിയർ റൂം, ഫിസിയോതെറാപ്പി യൂണിറ്റ്,ഫാർമസി, നേഴ്സിംങ് റൂം , കിച്ചൺ, മെഡിസിൻ സ്റ്റോർ റൂം തുടങ്ങി വിവിധ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രവർത്തനം തുടങ്ങിയതും,
ചിറയിൻകീഴ് താലൂക്കിലെ പ്രധാനപ്പെട്ട ആയൂർവേദ ആശുപത്രികളിൽ ഒന്നുമാണ് കിഴുവിലത്തേത് . സമീപ പഞ്ചായത്തുകൾക്കുപുറമേ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധിയാളുകളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്.
പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകും.ആരോഗ്യ മേഖലയിൽ എൽ ഡി എഫ് സർക്കാർ കൈവരിച്ച പുരോഗതിയുടെ നേർസാക്ഷ്യം കൂടിയാണ് കിഴുവിലം ആയൂർവേദ ആശുപത്രി.


















