കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നിയമം കൊണ്ടു വന്നത് കോൺ​ഗ്രസ്; മതപരിവർത്തന നിരോധന നിയമം രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ

Aug 1, 2025

seena

ഡല്‍ഹി: മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഛത്തീസ്ഗഢില്‍ അറസ്റ്റിലായതോടെ മതപരിവര്‍ത്തന നിരോധന നിയമവും ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യുന്നതാണ് മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍. വ്യക്തികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനും, മതവിഭാഗങ്ങള്‍ മറ്റ് മതങ്ങളില്‍ നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനുമാണ് ഈ നിയമങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്.

മതപരിവര്‍ത്തന നിരോധന നിയമങ്ങളിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം, മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ നിയമപ്രകാരമുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരു പൗരന് സ്വന്തം മനസ്സാക്ഷി അനുസരിച്ച് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, അതനുസരിച്ച് ജീവിക്കാനും അനുവാദമുണ്ട്. മതപരിവര്‍ത്തനത്തിനെതിരെ നിലവില്‍ കേന്ദ്ര നിയമങ്ങളില്ല. 1954 ലും 1960 ലുമായി രണ്ട് സ്വകാര്യ ബില്ലുകള്‍ കൊണ്ടു വന്നെങ്കിലും പാര്‍ലമെന്റില്‍ പാസ്സായിരുന്നില്ല.

അതേസമയം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലനില്‍ക്കുന്നുണ്ട്. ഒഡീഷ (1967), മധ്യപ്രദേശ് (1968) , അരുണാചല്‍ പ്രദേശ് (1978), ഛത്തീസ് ഗഡ് (2000, 2006), ഗുജറാത്ത് (2003), ഹിമാചല്‍ പ്രദേശ് (2006, 2019) , ഝാര്‍ഖണ്ഡ് (2017), ഉത്തരാഖണ്ഡ് (2018)എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുള്ളത്. മതപരിവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വിവാഹമെങ്കില്‍, ആ വിവാഹം അസാധുവാണെന്ന് ഹിമാചല്‍ പ്രദേശിലും (2019) ഉത്തരാഖണ്ഡിലും പാസാക്കിയ നിയമങ്ങളില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട് 2002ല്‍ സമാനമായ ഒരു നിയമം പാസാക്കിയെങ്കിലും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 2006-ല്‍ അത് റദ്ദാക്കി. 2006-ലും 2008-ലും രാജസ്ഥാനും സമാനമായ ഒരു നിയമം പാസാക്കിയിരുന്നു. എന്നാല്‍ ബില്ലുകള്‍ക്ക് സംസ്ഥാന ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചില്ല. മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ 2019 ല്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 ല്‍ യുപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതിന്റെ ചുവടുപിടിച്ച് 2021 ല്‍ മധ്യപ്രദേശ് സര്‍ക്കാരും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ ഛത്തീസ് ഗഡില്‍ 2000 ലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം വരുന്നത്. ( 2000 നവംബറിലാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നത്. ) അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്, മാതൃസംസ്ഥാനമായ മധ്യപ്രദേശിലെ നിയമത്തിന്റെ ചുവടുപിടിച്ച് ഛത്തീസ്ഗഡ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് നടപ്പാക്കുന്നത്. പിന്നീട് വന്ന രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2006 ല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഭേദഗതി നടപ്പിലാക്കി. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2006 പ്രകാരം കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയും ശിക്ഷ ലഭിക്കാവുന്നതാണ്.

cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...