ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ

Aug 25, 2025

seena

ഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത്

ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം.

ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍, പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉള്ളത്. എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി വികസിപ്പിച്ചെടുത്ത കേന്ദ്രീകൃത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഡ്രോണുകള്‍, ശത്രുരാജ്യങ്ങളുടെ മറ്റു വ്യോമ ഭീഷണികള്‍ എന്നിവയുള്‍പ്പെടെ വ്യോമപ്രതിരോധ സംവിധാനത്തിന് തകര്‍ക്കാന്‍ സാധിക്കും. 300 മീറ്റര്‍ മുതല്‍ ആറ് കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഈ ആയുധ സംവിധാനത്തിന് നിര്‍വീര്യമാക്കാന്‍ കഴിയും. പുതിയ സംവിധാനം രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പരീക്ഷണ ദൃശ്യങ്ങള്‍ ഡിആര്‍ഡിഒ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

cake tower new
LATEST NEWS