നെടുമങ്ങാട്∙ മലയോര ഗ്രാമങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ല എന്ന് പരാതി. അതേ സമയം അടച്ച വാർഡുകൾ തുറന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ജനറൽ സർജറി മുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. തിയറ്റർ അടച്ചതോടെ കണ്ണ്, പ്രസവം എന്നിവ ഒഴികെ ഒരു ശസ്ത്രക്രിയയും നടക്കുന്നില്ല.

സിടി സ്കാൻ ഇല്ല, അൾട്രാ സൗണ്ട് സ്കാൻ പോലും ഇല്ല. മുൻ കാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ വരെ ചെയ്തിരുന്ന ഒരു ആശുപത്രിയിലാണ് ഈ ദുരവസ്ഥ. നെടുമങ്ങാട് താലൂക്കിന് അകത്തും പുറത്തും നിന്നുള്ള ഒട്ടേറെ രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി.
![]()
എക്സ്റേ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒരു മാസം
ആശുപത്രിയിലെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസമായി. നിർധനരായ രോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ ലാബുകളെയാണ്. കുട്ടികളുടെ ഒപി വിഭാഗത്തിന് സമീപമാണ് എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. 5 മാസം മുൻപ് ഒരു ഭാഗം പൊട്ടി വീണതോടെ എക്സ്റേ യന്ത്രം തകരാറിലായിരുന്നു. തിരികെ ഉറപ്പിച്ചെങ്കിലും ആശങ്കയുള്ളതിനാൽ ഇൗ യന്ത്രം ഇപ്പോൾ എക്സ്റേ എടുക്കാൻ ഉപയോഗിക്കുന്നില്ല. രോഗികളുടെ അടുത്ത് എത്തിച്ച് എടുക്കുന്ന പോർട്ടബിൾ യന്ത്രത്തിൽ ആണ് പിന്നെ എക്സ്റേ എടുത്തിരുന്നത്. അതും തകരാറിലായതോടെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.
![]()


















