വിജയ്‌യുടെ സഹായം നിഷേധിച്ച് ദുരന്തത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍

Sep 28, 2025

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ )കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച ബൃന്ദയെന്ന സ്ത്രീയുടെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായധനം നിഷേധിച്ച് ബന്ധുക്കള്‍. പണം വേണ്ട, സഹോദരിയെ തിരികെ തരൂ എന്നാണ് കുടുംബം പറഞ്ഞത്.

കുടുംബത്തിന് പണം വേണ്ടെന്നും പൊതുയോഗങ്ങള്‍ക്ക് ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ അത്തരമൊരു പ്രഖ്യാപനം അര്‍ത്ഥശൂന്യമാണെന്നും ബൃന്ദയുടെ സഹോദരി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ദുരന്തം സംഭവിച്ചതായി വാര്‍ത്ത വന്നതിനുശേഷം നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ബൃന്ദയുടെ സഹോദരി പറഞ്ഞു. ഇന്ന് രാവിലെയാണ് ബൃന്ദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്.

‘ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കില്‍, സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക, ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒന്നും പരിഹരിക്കപ്പെടുന്നില്ല. എനിക്ക് പണം വേണ്ട, എന്റെ സഹോദരിയുടെ ജീവന്‍ തിരികെ നല്‍കാന്‍ കഴിയുമോ?, ബൃന്ദയുടെ സഹോദരി ചോദിച്ചു.

വിജയ്‌യുടെ കടുത്ത ആരാധികയായ ബൃന്ദ ഇന്നലെ കരൂരിലെ റാലിയില്‍ ആവേശഭരിതയായിരുന്നു. തന്റെ രണ്ട് വയസ്സുള്ള മകനെ സഹോദരിയുടെ കൂടെ നിര്‍ത്തി നായകനെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിലാണ് ബൃന്ദ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതിനുശേഷം നിരന്തരം വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.

‘വൈകുന്നേരം 4 മണിയോടെ ഞങ്ങള്‍ അവളെ വിളിച്ചു, പക്ഷേ അവള്‍ ഫോണെടുത്തില്ല. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല. 10 മണി കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്ന് രാവിലെ, അവളുടെ ഭര്‍ത്താവ് അവളുടെ ഫോട്ടോ സംഘാടകര്‍ക്ക് അയച്ചു, അപ്പോഴാണ് അവര്‍ മരിച്ചുവെന്ന വിവരം ഞങ്ങള്‍ അറിഞ്ഞത’്, ബൃന്ദയുടെ സഹോദരി പറഞ്ഞു. തിക്കിലും തിരക്കിലും മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ സഹായവുമാണ് വിജയ് പ്രഖ്യാപിച്ചത്.

cake tower new
LATEST NEWS