‘ചെറിയ ലോട്ടറികള്‍ എടുക്കാറുണ്ട്, ഓണം ബംപര്‍ എടുക്കുന്നത് ആദ്യം; പൈസ എന്തുചെയ്യണമെന്ന് പ്ലാന്‍ ചെയ്യണം’: ശരത് എസ് നായര്‍

Oct 6, 2025

ആലപ്പുഴ: ഭാഗ്യം ലഭിച്ചതില്‍ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപര്‍ നേടിയ ശരത് എസ് നായര്‍. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍. ‘ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ട്. വീട്ടുകാരും സന്തോഷത്തിലാണ്.

റിസല്‍ട്ട് വന്നപ്പോള്‍ ഫോണില്‍ നോക്കി. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം വീട്ടിലൊക്കെ പോയി വീണ്ടും ചെക്ക് ചെയ്താണ് ഉറപ്പാക്കിയത്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. തുക ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം’- ശരത് എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആര് എന്ന ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ലോട്ടറി ജേതാവിനെ കണ്ടെത്തിയത്. നെട്ടൂരില്‍ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായര്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്.

നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.

cake tower new
LATEST NEWS