തിരുവനന്തപുരം ∙ മത്സ്യോൽപാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള തീരത്ത് ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി തടയാൻ ഫിഷറീസ് വകുപ്പ്. മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളെ പൂർണ വളർച്ചയെത്തും മുൻപ് പിടികൂടുന്നതു മത്സ്യോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണു നീക്കം.കേന്ദ്ര സർക്കാരിന്റെ മറൈൻ ഫിഷറീസ് റഗുലേഷൻസ് ആക്ട് പ്രകാരം ഓരോ തീര സംസ്ഥാനവും മത്സ്യങ്ങളെ പിടിക്കുന്നതിനായി എംഎൽഎസ് (മിനിമം ലീഗൽ സൈസ്) ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിരുന്നു. കേരളം, തമിഴ്നാട്, ഗോവ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ എംഎൽഎസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകെ ഏകീകരിച്ചിട്ടില്ല.
കേരള മറൈൻ ഫിഷറീസ് വകുപ്പിന്റെ ഉത്തരവു പ്രകാരം 10 സെന്റീമീറ്ററിൽ കുറവു വലുപ്പമുള്ള മത്തി പിടിക്കാൻ അനുവാദമില്ല. അയല (20 സെ.മീ), നെയ്മീൻ (45 സെ.മീ), കടൽ വരാൽ (60 സെ.മീ), ആവോലി (25 സെ.മീ) എന്നിങ്ങനെയാണ് കേരളത്തിൽ മറ്റു മത്സ്യങ്ങളുടെ പരമാവധി കുറഞ്ഞ വലുപ്പം.വലുപ്പമാകും മുൻപ് പിടിക്കുന്നതു വഴി മത്സ്യങ്ങളുടെ വളർച്ചയും പ്രജനനവും തടസ്സപ്പെടുന്നതായി കണ്ടെത്തി.
ചിലയിനം ചെറു മത്സ്യങ്ങൾ വലിയ മത്സ്യങ്ങളുടെയും മറ്റു സമുദ്ര ജീവികളുടെയും ആഹാരമാണ്. ചെറു മത്സ്യങ്ങൾ ഇല്ലാതാകുന്നതു വഴി സമുദ്ര പരിസ്ഥിതിയും തകിടം മറിയുന്നു. ചെറുമത്സ്യങ്ങളെ തീറ്റ, വളം എന്നിവ നിർമിക്കാനായി മാറ്റുകയാണെന്നും കണ്ടെത്തി. നിർദേശം ലംഘിക്കുന്ന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനുമാണു തീരുമാനം.
![]()
![]()


















