മുംബൈ: പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 63 പോയിന്റും നിഫ്റ്റി 25 പോയിന്റുമാണ് കുതിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റം സംവത് 2082ന്റെ ആദ്യ വ്യാപാരദിനത്തിലും പ്രതിഫലിക്കുകയായിരുന്നു. 25,850 എന്ന സൈക്കോളജിക്കൽ ലെവലിനും മുകളിലാണ് നിഫ്റ്റി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിക്കുന്നത്.
മുഹൂര്‍ത്ത വ്യാപാരത്തിലും വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഒടുവില്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു. 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ലാഭമെടുപ്പ് വിപണിയുടെ കുതിപ്പിന്റെ തിളക്കം കുറയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 250 പോയിന്റോളം താഴ്ന്ന ശേഷമാണ് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിച്ചത്.
ഇന്‍ഫോസിസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. എച്ച് വണ്‍ബി വിസ ഫീസ് കൂട്ടിയത് പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് എന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശദീകരണമാണ് ഇന്‍ഫോസിസിന് ഗുണമായത്. സിപ്ല, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു.
![]()
![]()


















