കാബൂള്‍: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി അടച്ചിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. ഇരുരാജ്യങ്ങളും യുദ്ധം ആരംഭിച്ചതിന് ശേഷം പാകിസ്ഥാനില്‍ തക്കാളിയുടെ വില അഞ്ചിരട്ടിയായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
2,600 കിലോമീറ്ററാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി. ഒക്ടോബര്‍ 11 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാ വ്യാപാരവും ഗതാഗതവും വിലക്കിയതായി കാബൂളിലെ പാക്-അഫ്ഗാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ തലവന്‍ ഖാന്‍ ജാന്‍ അലോകോസയ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഓരോ ദിവസവും കഴിയുന്തോറും ഇരു രാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്.
പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഭൂരിഭാഗവും. പ്രതിവര്‍ഷ 230 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. പാകിസ്ഥാനില്‍ പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം വര്‍ധിച്ച് കിലോയ്ക്ക് 600 പാകിസ്ഥാനി രൂപയായി (2.13 ഡോളര്‍). അഫ്ഗാനിസ്ഥാനില്‍ നിന്നു വരുന്ന ആപ്പിളിനും വില വര്‍ധിച്ചു. ഏകദേശം 5,000 കണ്ടെയ്നറുകള്‍ വ്യാപാര സാധനങ്ങളുമായി അതിര്‍ത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്.
![]()
![]()


















