വന്‍ ദുരന്തം ഒഴിവാക്കി മുന്‍കരുതല്‍; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍

Oct 26, 2025

തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചില്‍ വന്‍ ദുരന്തത്തില്‍ കലാശിക്കാതിരുന്നത് അപകടം മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയ്ക്ക് സമീപമാണ് ദുരന്തമുണ്ടായ സ്ഥലം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്.

ദേശീയപാതയുടെ നിര്‍മാണത്തിനായി മണ്ണെടുത്തതിനെത്തുടര്‍ന്ന് 50 അടിയിലേറെ ഉയരത്തില്‍ പ്രദേശത്ത് ചരിവ് രൂപപ്പെട്ടിരുന്നു. ഇതിന്റെ മുകളില്‍ അടര്‍ന്നിരുന്ന ഭാഗം ഇടിഞ്ഞാണ് അപകടം. പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും വന്‍തോത്തില്‍ മണ്ണ് പതിച്ചാണ് അപകടം.

മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് മാറിത്താമസിച്ച പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ബിജു സന്ധ്യ ദമ്പതികളും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. രാത്രി രേഖകള്‍ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്ത് ഇരുപത് മിനിറ്റിനകം അപകടം ഉണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ദുഷ്‌കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ് പുലര്‍ച്ചെ നാലരയോടെയാണ് ബിജുവിനെ പുറത്തെടുക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്. ദമ്പതികളുടെ മകന്‍ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. മകള്‍ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. അപകടസമയത്ത് മകള്‍ കോട്ടയത്തായിരുന്നു.

മണ്ണുമാന്തിയന്ത്രവുമായി അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭ മന്ത്രി റോഷി അഗസ്റ്റിന്‍, എ രാജ എംഎല്‍എ, ജില്ലാകലക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിപ്പിച്ചു.

cake tower new
LATEST NEWS