വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

Oct 27, 2025

ചണ്ഡീഗഢ്: കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ നിറയാറുള്ള പൃഥ്വി ഷാ രഞ്ജിയില്‍ അതിവേഗ ഇരട്ട സെഞ്ച്വറിയുമായി കളം വാണു. ചണ്ഡീഗഢിനെതിരായ രഞ്ജി പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 141 പന്തില്‍ ഡബിള്‍ സെഞ്ച്വറിയിലെത്തിയ പൃഥ്വി രഞ്ജിയില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 1985ല്‍ രവി ശാസ്ത്രി നേടിയ 123 പന്തില്‍ ഇരട്ട സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. റെക്കോര്‍ഡ് പട്ടികയില്‍ രവി ശാസ്ത്രിയ്ക്കു പിന്നില്‍ പൃഥ്വി തന്റെ പേരെഴുതി ചേര്‍ത്തു.

72 പന്തിലാണ് പൃഥ്വി സെഞ്ച്വറിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ ഏഴാമത്തെ സെ‍ഞ്ച്വറി നേട്ടമാണിത്. പിന്നാലെയാണ് 141 പന്തിൽ ഇരട്ട ശതകം തൊട്ടത്.

മുംബൈ ടീം വിട്ട് ഈ സീസണിലാണ് പൃഥ്വി മഹാരാഷ്ട്രയ്ക്കായി കളിക്കാനിറങ്ങിയത്. അവര്‍ക്കായി താരം കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്. ആദ്യ ഇന്നിങ്‌സില്‍ 8 റണ്‍സില്‍ പുറത്തായി പൃഥ്വി രണ്ടാം ഇന്നിങ്‌സിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. മത്സരത്തില്‍ 156 പന്തുകള്‍ നേരിട്ട് പൃഥ്വി 222 റണ്‍സുമായി മടങ്ങി. 29 ഫോറും 5 സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

സമീപ കാലത്ത് കരിയറില്‍ വിവാദങ്ങളും തിരിച്ചടികളുമായി നില്‍ക്കുന്ന പൃഥ്വിയ്ക്ക് ഈ ഇരട്ട സെഞ്ച്വറി പുതിയ ജീവശ്വാസമാണ്. 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പൃഥ്വി കൃത്യമായി പരിശീലനത്തിനെത്താതെയും മറ്റും നിരന്തരം വിവാദങ്ങളില്‍പ്പെടാറുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം കിട്ടിയിട്ടും മുതലാക്കാന്‍ സാധിക്കാതെ വന്ന താരത്തിനു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ടീമിലും കളിക്കാനും സാധിച്ചിരുന്നില്ല. മെഗാ ലേലത്തില്‍ താരം അണ്‍സോള്‍ഡായിരുന്നു.

അതിനിടെയാണ് ഈ സീസണില്‍ താരം മുംബൈ ടീം വിടാന്‍ തീരുമാനിച്ചത്. മതിയായ അവസരം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൃഥ്വി മഹാരാഷ്ട്ര ടീമിലേക്ക് ചേക്കേറിയത്.

ഈ മാസം 15നു കേരളത്തിനെതിരെ തിരുവനന്തപുരത്തു നടന്ന രഞ്ജി പോരിലാണ് താരം മഹാരാഷ്ട്രയ്ക്കായി അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സെടുത്തു തിളങ്ങി. പിന്നാലെയാണ് രണ്ടാം പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി.

59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4631 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 379 റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.

cake tower new
LATEST NEWS