പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

Oct 30, 2025

മെല്‍ബണ്‍: ഫില്‍ ഹ്യൂസിന്റെ ദാരുണമായ മരണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കി മറ്റൊരു ദാരുണ സംഭവം. മെല്‍ബണില്‍ ടി20 മത്സരത്തിന് മുന്‍പുള്ള പരിശീലനത്തിനിടെ പന്ത് കഴുത്തില്‍ കൊണ്ട് 17 വയസുള്ള ക്രിക്കറ്റ് താരം മരിച്ചു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെല്‍ബണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഫെര്‍ന്‍ട്രീ ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച എയില്‍ഡണ്‍ പാര്‍ക്കിനെതിരായ ടി20 മത്സരത്തിനായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ബെന്‍ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് തട്ടിയത്. ഹെല്‍മെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.

ഉടന്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി, ഓസ്റ്റിന് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ‘ബെന്നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി, ബെന്നിന്റെ മരണത്തിന്റെ ആഘാതം ഞങ്ങളുടെ ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവരെയും ബാധിച്ചു’- ക്ലബ് പ്രസ്താവനയില്‍ പറയുന്നു.

2014ലാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് പരിക്കേറ്റ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചത്. ഇതിന് പിന്നാലെ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നടപടികള്‍ക്കാണ് അധികൃതര്‍ തയ്യാറായത്. അതിനിടെയാണ് മറ്റൊരു ദാരുണമായ സംഭവം ഉണ്ടായത്.

cake tower new
LATEST NEWS