മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരാണ് മധുവും മമ്മൂട്ടിയും. ഇപ്പോഴിതാ മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. മധുവിനെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ മാസമായിരുന്നു മധുവിന്റെ 92-ാം പിറന്നാൾ. അന്നും മമ്മൂട്ടി അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. മധുവിനെ കാണാൻ നേരിട്ട് വീട്ടിലെത്തുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45 നാണ് മമ്മൂട്ടി മധുവിന്റെ വീട്ടിലെത്തിയത്. നാളുകൾക്ക് ശേഷം പരസ്പരം കണ്ടപ്പോൾ ഇരുവർക്കും വലിയ സന്തോഷമായി. ആദ്യം കണ്ടത് ഓർമയുണ്ടോയെന്ന് മമ്മൂട്ടി തിരക്കി. വൈക്കത്ത് ഷൂട്ടിങ്ങിന് എത്തിയപ്പോഴായിരുന്നു. ആ കഥ മമ്മൂട്ടി പറഞ്ഞു. “ഞാൻ അന്ന് കോളജിൽ പഠിക്കുകയാണ്.
വാപ്പ അറിയാതെ ഒരു കൂട്ടുകാരനെയും വിളിച്ച് വള്ളം തുഴഞ്ഞാണ് സാറിന്റെ അടുത്ത് വന്നത്. ഒരു നിമിത്തം പോലെ സാറ് ഞങ്ങളുടെ കൂടെ വള്ളത്തിലേക്കു കയറി. എന്റെ വലിയ ഹീറോ ആയിരുന്നു മധു സാർ. സാറ് ഞാൻ തുഴയുന്ന വള്ളത്തിലേക്കു കയറിയപ്പോൾ പറഞ്ഞറയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. പിന്നെ ആഞ്ഞു തുഴഞ്ഞു.
കായലിൽ കുറെനേരം കറങ്ങിയടിച്ചാണു വന്നത്. എനിക്കത് വലിയ ഭാഗ്യമായി. ഓർക്കുന്നുണ്ടോ?’ മമ്മൂട്ടി തിരക്കി. “വള്ളത്തിലും ബോട്ടിലുമൊക്കെ കയറുന്നത് വലിയ ഇഷ്ടവും ഉത്സാഹവും ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാരു വന്നു വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ കയറിയത്..’ മധുവിന്റെ മറുപടി ചുറ്റുമുള്ളവരിൽ എല്ലാം ചിരി പടർത്തി.
‘അന്ന് ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ സാറ് തിരക്കിയിരുന്നു. നന്നായി പഠിക്കണമെന്നും പറഞ്ഞു. ’‘അമരം’ അടുത്തയിടെ വീണ്ടും കണ്ടതായി മധു പറഞ്ഞു. ‘നടുക്കടലിലേക്കു തുഴഞ്ഞു പോകുന്ന സീനൊക്കെ ആവർത്തിച്ചു കണ്ടു. തുഴച്ചിൽ അന്നേ പഠിച്ചതു നന്നായി. ’ഒത്തിരി കഥകളും ഓർമകളും ഇരുവരും പങ്കുവച്ചു. മൂന്നരയോടെ ഇറങ്ങാൻ നേരത്ത് ഇരുവരും വീണ്ടും ആശ്ലേഷിച്ചു. ‘ഇനിയും വരണം..!’‘എന്താ സംശയം? എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും.’ അതേസമയം കളങ്കാവൽ മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നതും. നവംബർ 27 ന് ചിത്രം തിയറ്ററുകളിലെത്തും.
![]()
![]()

















