പിറന്നാള്‍ ദിനത്തിലെത്തിയ ദുരന്തം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന്

Nov 6, 2025

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മൂമ്മ റോസിലിയെ ഇന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്യും. കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയില്‍ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കറുകുറ്റി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.

ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ അനക്കമറ്റ നിലയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോള്‍ ചോരയില്‍ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നില്‍ക്കുന്ന ആന്റണിയെയാണ് കണ്ടത്.

തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകകയായിരുന്നു. എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുകാര്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ മുറിവില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിനു പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലപ്പെട്ട ഡെല്‍ന മരിയ സാറയുടെ സഹോദരന്‍ ഡാനിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുളെല്ലാം വീട്ടില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ഡെല്‍ന കൊല്ലപ്പെട്ടത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കുഞ്ഞനുജത്തി മരിച്ചതറിയാതെ അശുപത്രി വിഭാഗത്തില്‍ ഓടിനടന്നു. അമ്മ കരയുന്നതെന്തിനാണെന്നുപോലം നാലുവയസ്സുകാരന് മനസില്ലായില്ല.

LATEST NEWS