ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Nov 10, 2025

ഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്, ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിന്‍ വിഷപദാര്‍ത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം. മൂന്നു നഗരങ്ങളിലെ തിരക്കേറിയ ഭക്ഷ്യമാര്‍ക്കറ്റുകളില്‍ ഭീകരര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) വ്യക്തമാക്കി.

ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് നിരീക്ഷണം നടത്തിയിരുന്നത്. ജനത്തിരക്കും ഉയര്‍ന്ന പൊതുജന ബാഹുല്യവുമാണ് ഈ സ്ഥലങ്ങള്‍ ലക്ഷ്യമിടാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിഷപദാര്‍ത്ഥങ്ങള്‍ കൊണ്ടും, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും ഭീകരാക്രമണങ്ങളാണ് സംഘം പദ്ധതിയിട്ടിരുന്നത്.

ഹൈദരാബാദ് സ്വദേശിയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്. ആണക്കിന്‍ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുത്ത റൈസിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടുള്ള വിഷപദാര്‍ത്ഥമാണ് തയ്യാറാക്കിയിരുന്നത്. റൈസിന്‍ വിഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അപൂര്‍വമാണെന്നും, എന്നാല്‍ വലിയ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മാരകമായ അവസ്ഥയ്ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

‘റൈസിന്‍’ വിഷം തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയും ഡോക്ടറുടെ പക്കല്‍ നിന്നും ഗുജറാത്ത് എടിഎസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും എടിഎസും കേന്ദ്ര ഏജന്‍സികളും വിശകലനം ചെയ്യുകയാണ്. ഐഎസ് ബന്ധം പുലര്‍ത്തിയിരുന്ന രണ്ടു ഭീകരരെ ഉത്തര്‍പ്രദേശില്‍ നിന്നും ഒരാളെ ഹൈദരാബാദില്‍ നിന്നുമാണ് എടിഎസ് പിടികൂടിയത്.

ചൈനയില്‍ നിന്നാണ് അഹമ്മദ് മുഹയുദ്ദീന്‍ സയീദ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. ഇയാള്‍ ഐഎസിന്റെ ഖൊരാസന്‍ പ്രവിശ്യാ തലവനായ അബു ഖാദിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. ആസാദ് സുലൈമാന്‍ ഷേഖ്, മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം എന്നിവരാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിയിലായ ഭീകരര്‍.

cake tower new
LATEST NEWS