ഉറപ്പിച്ചു, സഞ്ജു ചെന്നൈയുടെ പുതിയ ‘തല’! ജഡേജയും സാം കറനും രാജസ്ഥാനിലേക്ക്

Nov 11, 2025

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു വരുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ചര്‍ച്ചകളില്‍ താരക്കൈമാറ്റം സംബന്ധിച്ചു ധാരണ വന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രവീന്ദ്ര ജഡജ, സാം കറന്‍ എന്നിവരെ വിട്ടുനല്‍കിയാണ് രാജസ്ഥാന്‍ നായകനായ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്. മൂന്ന് താരങ്ങളും ഇരു ക്ലബുകളുടേയും തീരുമാനം അംഗീകരിച്ചതായും അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തിലെ പൂര്‍ണ ചിത്രം വ്യക്തമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ട്രേഡിങ് പൂര്‍ണമാകണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ഉള്‍പ്പെടുത്തി ടീമുകള്‍ ഗവേണിങ് കൗണ്‍സിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. ഈ സമ്മതമാണ് ഇപ്പോള്‍ ഇരു ടീമുകള്‍ക്കും കിട്ടിയിരിക്കുന്നച്. ടീമുകള്‍ തമ്മില്‍ അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കും. പിന്നീട് ഒരിക്കല്‍ കൂടി പരിശോധന നടത്തി ഗവേണിങ് കൗണ്‍സില്‍ ഡീലിനു അംഗീകാരം നല്‍കണം. പിന്നാലെ ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു സാംസണ്‍ ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.

2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു.

2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി. 27കാരനായ സാം കറന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറാണ്. താരം പഞ്ചാബ് കിങ്‌സില്‍ നിന്നാണ് ചെന്നൈ പാളയത്തിലെത്തിയത്.

സഞ്ജുവിനെ വിട്ടുനല്‍കാന്‍ രവീന്ദ്ര ജഡേജയെ മാത്രം കൈമാറിയാല്‍ പോരെന്ന നിലപാടാണ് രാജസ്ഥാന്‍ സ്വീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ജഡേജയക്കൊപ്പം യങ് ദക്ഷിണാഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രവിസിനേയും വേണമെന്ന ആവശ്യം രാജസ്ഥാന്‍ മുന്നോട്ടു വച്ചു. എന്നാല്‍ ചെന്നൈ വഴങ്ങിയില്ല.

പിന്നീടാണ് രണ്ടാം ശ്രമം ചെന്നൈ തുടങ്ങിയത്. രവീന്ദ്ര ജഡേജയെ കൂടാതെ സാം കറന്‍, മതീഷ പതിരന എന്നിവരില്‍ ഒരാളെ തരണമെന്ന ആവശ്യമാണ് രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ മുന്നോട്ടു വച്ചത്. മതീഷയെ നിലനിര്‍ത്തി സാം കറനെ വിട്ടുകൊടുക്കാന്‍ ഒടുവില്‍ ചെന്നൈ സമ്മതം അറിയിച്ചതോടെ താരക്കൈമാറ്റ ചിത്രവും തെളിഞ്ഞു.

cake tower new
LATEST NEWS