പരിക്കേറ്റ് ഗില്‍ മടങ്ങി, ഇന്ത്യയ്ക്ക് ആശങ്ക; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലീഡ്

Nov 15, 2025

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ലീഡ്. രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്.

25 റണ്‍സുമായി രവീന്ദ്ര ജഡേജയും 1 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.

രണ്ടാം ദിനത്തില്‍ സ്‌കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം.

സ്‌കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി.

ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ രണ്ട് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല.

31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന്‍ വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന്‍ (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

cake tower new
LATEST NEWS