പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ കുരുക്കിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സന്നിധാനത്ത് പത്മകുമാർ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സർവ സ്വതന്ത്രവും നൽകിയിരുന്നുവെന്നാണ് ജീവനക്കാർ പ്രത്യേക അന്വേഷ സംഘത്തിന് മൊഴി നൽകിയത്. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണെന്നും ജീവനക്കാർ പറഞ്ഞു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം തുടരുന്നതിനിടെ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പമ്പയിലെത്തിയിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റി സന്നിധാനത്തെത്തിച്ച എല്ലാ സ്വർണ പാളികളുടെയും ചേമ്പ് പാളികളുടെയും സാമ്പിൾ അന്വേഷണ സംഘം ശേഖരിക്കും. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് സന്നിധാനത്തെത്തി എസ്ഐടി ശാസ്ത്രീയ പരിശോധന നടത്തുന്നത്. സാമ്പിൾ പരിശോധന കേസിന് കൂടുതൽ ബലം നൽകുമെന്നാണ് വിലയിരുത്തൽ.
![]()
![]()

















