തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് മെനു പരിഷ്കരിക്കുക. ഐആർസിടിസിയുടെ നിർദേശങ്ങൾ അനുസരിച്ചാകും മെനുവിൽ മാറ്റങ്ങൾ വരുത്തുക.
കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ഐആർസിടിസിയുമായി ചർച്ചകൾ നടക്കുകയാണ്. ഓടുന്ന ട്രെയിനിൽ കറികൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുക പതിവാണ്.
ഇത് ഒഴിവാക്കാൻ കറികൾക്ക് കട്ടി കൂട്ടും. ഇപ്പോൾ നൽകുന്ന കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയാണ് മധുരത്തിനായി കമ്പനി ശുപാർശ ചെയ്തിട്ടുള്ളത്.
ഉച്ചഭക്ഷണത്തിലും വലിയ മാറ്റമുണ്ടായേക്കും. ചോറിന് പുറമെ തലശ്ശേരി ബിരിയാണി, മലബാർ ദം ബിരിയാണി എന്നിവയാണ് ശുപാർശ ചെയ്തിട്ടുളളത്. പ്രഭാതഭക്ഷണത്തിൽ പാലപ്പം, വെജിറ്റബിൾ കുറുമ, ഇടിയപ്പവും മുട്ടക്കറിയും പലഹാരങ്ങളായി ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഇഷ്ടമുള്ള തരത്തിൽ മെനു പരിഷ്കരിക്കാനാണ് കമ്പനിയുടെ നീക്കം. വിമാനങ്ങളിൽ ഭക്ഷണവിതരണം ചെയ്യാൻ കമ്പനിയായ കാസിനോ ഡിസംബർ 16 -ാം തിയതി മുതൽക്കാണ് വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഏറ്റെടുത്തത്.

















