അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

Dec 25, 2025

തിരുവനന്തപുരം: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. ഇന്നലെ വരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.

ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടായിരുന്നു. രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ആര്‍എസ്എസ് നേതൃത്വവും വി വി രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടായത്.

രാജേഷിനെ തഴയുന്നതില്‍ വി മുരളീധരപക്ഷം ജെ പി നഡ്ഡയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. ശ്രീലേഖയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിപ്പിക്കില്ല. ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നാളെയാണ് കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. 101 അംഗ നഗരസഭയില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചത്.

LATEST NEWS
‘ദൈവങ്ങളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം

‘ദൈവങ്ങളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍...