കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർപാടിൽ അനുശോചനമറിയിച്ച് മമ്മൂട്ടി. അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ കുറിപ്പ്. “നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ”.- എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. അതേസമയം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശാന്തകുമാരി അമ്മയുടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. സിനിമാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് രാവിലെ മുതൽ എത്തുന്നത്.
മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം നടക്കുക. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.




















