ഡൽഹി : വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകിക്കൊണ്ട് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. മൂന്നുവർഷത്തിനുശേഷമാണ് മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചത്. വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രവിയുമായി ഇടഞ്ഞു നിൽക്കുന്ന സ്റ്റാലിൻ സർക്കാരിന് രാഷ്ട്രപതിയുടെ നീക്കം തിരിച്ചടിയാണ്.
2022 ഏപ്രിലിലാണ് തമിഴ്നാട് നിയമസഭ മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ പാസാക്കിയത്. ബില്ലിലൂടെ 168 വര്‍ഷം പഴക്കമുള്ള സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. നിയമനം പ്രതിസന്ധിയിലായതോടെ, മൂന്നു വര്‍ഷത്തിലേറെയായി വൈസ് ചാന്‍സലര്‍ ഇല്ലാതെയാണ് ദൈനംദിന നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്.
മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് മാറ്റി സംസ്ഥാന സർക്കാറിനു നൽകുന്നതാണ് നിയമ ഭേദഗതി. നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകൾ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന സംശയം പ്രകടിപ്പിച്ച് ഗവർണർ ആർ എൻ രവി അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.



















