ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം. പ്രദേശത്തെ 27 ആശുപത്രികളിലായി 162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിരവധിപ്പേരാണ് ജീവന് വേണ്ടി മല്ലിടുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.
നഗരത്തിലെ ഭഗീരഥ്പുര പ്രദേശത്തുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് കാരണം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രികളിലേക്ക് രോഗികള്‍ ഒഴുകിയെത്തുകയായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ മലിനജലം കുടിച്ച് രോഗികളായ ഏഴുപേര്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ സ്ഥിരീകരിച്ചു. നഗരത്തിലുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മരിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെയും എണ്ണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
‘7,992 വീടുകളില്‍ സര്‍വേ നടത്തി, ഏകദേശം 39,854 പേരെ പരിശോധിച്ചു, അതില്‍ ഏകദേശം 2,456 പേര്‍ക്ക് അസുഖമുണ്ടെന്ന് സംശയിക്കുന്നു, രോഗികള്‍ക്ക് ഒരേ സ്ഥലത്ത് പ്രാഥമിക ചികിത്സ നല്‍കി’- മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും സൗജന്യ വൈദ്യചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു.
ഇതിനു അടുത്തായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ടോയ്ലറ്റില്‍ നിന്നുള്ള വെള്ളം പ്രധാന ജലവിതരണ ലൈനിന് മുകളിലുള്ള ഒരു കുഴിയിലേക്കാണ് ഒഴുക്കിവിട്ടത്. ഇവിടെ പൈപ്പു ലൈനില്‍ ഉണ്ടായ ചോര്‍ച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം. ഐഎംസി സോണല്‍ ഓഫീസര്‍ ഷാലിഗ്രാം സിതോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ യോഗേഷ് ജോഷി എന്നിവരെ ഉടനടി സസ്പെന്‍ഡ് ചെയ്തു. ഇന്‍ചാര്‍ജ് സബ് എന്‍ജിനിയര്‍ ശുഭം ശ്രീവാസ്തവയെ പിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.




















