തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ 16 സീറ്റ് ചോദിക്കാന്‍ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെയാണ് മുന്നോട്ടുവെക്കുന്നത്.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിനു ചുള്ളിയിലിനെയും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയേയും പരിഗണിക്കണം. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഒന്നില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ പരിഗണിക്കണം.
അരൂരില്‍ ജിന്‍ഷാദ് ജിന്നാസിനെയും, തൃക്കരിപ്പൂരില്‍ ജോമോന്‍ ജോസിനേയും പരിഗണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യമുന്നയിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും മറ്റ് കേന്ദ്ര നേതാക്കളും കേരളത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം മുന്നോട്ടുവെക്കുന്നത്.

















