തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവനാണ് കള്ളൻ കവർന്നത്. എന്നാൽ 10 പവൻ വീട്ടിൽ മറന്നുവച്ചിട്ടാണ് കള്ളൻ പോയത്.
പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വണ്ണം മറന്നുവെച്ചത്. ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവം നടന്ന സമയം വീട്ടിൽ ആളില്ലായിരുന്നു.
മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം. തിരികെ വീട്ടിലെത്തിയപ്പോഴായാണ് മോഷണ വിവരം അറിഞ്ഞത്. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിൽ ഒരിടത്തും പത്തുപവൻ തുണിയിൽ കെട്ടി മറ്റൊരിടത്തുമാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് അടുക്കളയിലെത്തി നോക്കിയപ്പോളാണ് 10 പവൻ സ്വർണം അവിടെയിരിക്കുന്നത് കാണുന്നത്. കുടുംബം പോലീസിൽ പരാതി നൽകി.

















