കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എൻ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുൻ പ്രസിഡന്‍റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.

വാസുവിന്‍റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയിരുന്നത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി.ജയശ്രീയിലെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് നീട്ടിയത്. ജയശ്രീയുടെ മുൻകൂര്‍ ജാമ്യാഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ മുഴുവൻ സ്വർണ്ണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടുവെന്നും കൊടിമരത്തിൽ നിന്നടക്കം സ്വർണ്ണം പോയെന്ന് വാർത്ത വായിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ജയശ്രീക്ക് ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന് പറഞ്ഞ കോടതി കേരളത്തിൽ എംയിസ് ഉണ്ടോയെന്നും ചോദിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാമെന്നും കോടതി പറഞ്ഞു.


















