തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസ്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി. എല്ലാവരെയും നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ നീക്കം. അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണർ, ശില്പി വെങ്കിടേഷ് എന്നിവരെയും വിജിലൻസ് വിളിച്ചുവരുത്തും. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് ഉന്നതതല നിർദേശമുണ്ട്.
ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീരയാണുളളത്. സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചിരുന്നു. നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. എന്നാൽ അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്.



















