ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി; ക്രമീകരണം ഇങ്ങനെ

Feb 14, 2026

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ഉള്ളൂര്‍, ശ്രീകാര്യം, എം സി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ നിന്ന് ഗവ.ലോ കോളേജ്, ബാര്‍ട്ടന്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്റില്‍ നിന്നും കയറ്റി സര്‍വീസ് നടത്തുന്നതുമാണ്. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന – പി.ആര്‍.എസ് ഹോസ്പിറ്റല്‍ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിന്‍കര ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന 15 ഓളം ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ലൈന്‍അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുന്‍ വര്‍ഷങ്ങളിലേതുപോലെ സര്‍വീസ് നടത്തുന്നതാണ്. മരുതൂര്‍ക്കടവില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

മലയിന്‍കീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. കമലേശ്വരം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുന്‍ വര്‍ഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കുന്നതാണ്. മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

സ്റ്റാച്യുവില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്എംവി സ്‌കൂള്‍ വരെ ബസ് പാര്‍ക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയില്‍ എത്തി യാത്രക്കാരെ കയറ്റി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി ഒഴിവാക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.

cake tower new
LATEST NEWS
പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍...