പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

Feb 26, 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു.

ഇലക്ഷന്‍ (ജനറല്‍) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണ രംഗത്തെ പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല.

റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ ഫ്‌ലൈഓവറുകള്‍, സര്‍ക്കാര്‍ റോഡുകള്‍, സര്‍ക്കാര്‍-പൊതു കെട്ടിടങ്ങള്‍, ബസ്സുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും.

നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാല്‍, അവ ഉടന്‍ നീക്കം ചെയ്യാന്‍ വരണാധികാരി അല്ലെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതിനായി വരുന്ന മുഴുവന്‍ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍ വരയ്ക്കുന്നതോ, വസ്തുക്കള്‍ തറയ്ക്കുന്നതോ, പോസ്റ്ററുകള്‍ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവര്‍ത്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡോ. രത്തന്‍ യു. ഖേല്‍കര്‍ അറിയിച്ചു.

cake tower new
LATEST NEWS
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍  തീരുമാനം യുഡിഎഫിന് വിട്ട് തലയൂരി മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ തീരുമാനം യുഡിഎഫിന് വിട്ട് തലയൂരി മുഖ്യമന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി...