മീരാൻകടവ് പാലം സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ സംരക്ഷണ ഭിത്തി നിർമ്മാണം വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
ഏറെനാളായ പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിന്റെ ടാറിങ് പൂർത്തിയാക്കിയത് പോലും അടുത്തിടെയാണ്. ടാർ ചെയ്യുന്നതിന്റെ ഭാഗമായി റോഡിൽ മണ്ണിട്ടു പൊക്കിയതോടെ റോഡിന് വശങ്ങളിൽ മുൻപുണ്ടായിരുന്ന സംരക്ഷണ തൂണുകൾ മണ്ണുമൂടി റോഡിൻ്റെ നിരപ്പായി മാരുകയായിരുന്നു. ഇതോടെയാണ് യാത്ര വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തിയത്.
കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിലൂടെ വർക്കല, ചിറയിൻകീഴ് ഭാഗങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന്പോകുന്നത്. ചെക്കാലവിളാകം ഭാഗത്തുനിന്നും മീരാൻകടവ് പാലത്തിൽ പ്രവേശിക്കുന്ന ഭാഗമാണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്. നിലവിൽ റോഡിന്റെ ഇരുഭാഗങ്ങ ളിലും 12 മീറ്ററോളം താഴ്ചയുണ്ട്.
വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ, ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഒതുങ്ങിയാൽ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. സംരക്ഷണ ഭിത്തിയുടെ ആവശ്യകത നിർമ്മാണവേളയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കാര്യമായി ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
നിർമ്മാണ പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന ആവിശ്യവുമായി പലതവണ അധികൃതരെ സമീപിക്കുമ്പോൾ അതിന്റെ തൊട്ടടുത്ത ദിവസം രണ്ട് പേരെ ഇബിടെ നിർത്തുകയും പിന്നീട് പിൻവലിക്കുകയുമാണ് ചെയ്തുവരുന്നത്. അപകടക്കെണിയായി മാറിയ മീരാൻകടവ് പാലം റോഡിലെ രാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

















