തിരുവനന്തപുരം: പാചകവാതക ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി. ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം എന്ന നിലയിലാണ് ക്രമീകരണം. പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അനുമതി നല്‍കി.
സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഗ്യാസ് ദൗര്‍ലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിനെത്തുടര്‍ന്നാണ് തീരുമാനം. പാചക വാതകം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാം. ഗ്യാസ് വിതരണം പുനരാരംഭിക്കുന്ന മുറയ്ക്ക് വിറകടുപ്പിന്റെ ഉപയോഗം നിറുത്തലാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാന്‍ നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സമൃദ്ധിയിലും പാചകം വിറക് അടുപ്പില്‍
പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനകീയ ഭക്ഷണ ശാലയായ സമൃദ്ധിയിലും പാചകം വിറക് അടുപ്പിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ഹോട്ടലാണ് സമൃദ്ധി. നിലവില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് സമൃദ്ധി വിറക് അടുപ്പിലേക്ക് മാറുന്ന നടപടി ആരംഭിച്ചത്. നിലവില്‍ ലൈവ് വിഭവങ്ങളുടെ പാചകം ഉള്‍പ്പെടെ നിയന്ത്രിച്ചിട്ടുണ്ട്.



















