കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

Mar 16, 2026

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം നിലയിലുള്ള മുറിയില്‍ കയറി അലമാരയിലെ അറയില്‍ നിന്ന് മോഷ്ടിച്ചത് കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരെന്നാണ് പ്രാഥമിക നിഗമനം. കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ സന്ദര്‍ശകര്‍ ഉള്‍പ്പെടെ സംശയ നിഴലില്‍ നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയ മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. എന്നാല്‍, ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് കൊട്ടാരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയായിരുന്നു കവടിയാര്‍ കൊട്ടാരത്തിലെ മോഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് മോഷണം പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതിയില്‍ വ്യക്തമാക്കുന്നു.

നാലു പവന്‍ തൂക്കം വരുന്ന ഇല ഡിസൈനോടു കൂടിയ രണ്ട് വളകള്‍, മൂന്നു പവന്‍ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വര്‍ണ പിരിവള, 5 പവന്‍ വരുന്ന സ്വര്‍ണ കുഴിമിന്നിമാല, 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ലു പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ടു പവന്‍ വരുന്ന സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടു കൂടിയ മാട്ടിയും, രണ്ടു പവന്‍ വരുന്ന കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, 3 പവന്റെ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണപാദസരം, അര പവന്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

cake tower new
LATEST NEWS