ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി. പ്രതികൾ പോലിസ് കസ്റ്റഡിയിൽ.
കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായ
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയെയുമാണ്
കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ്, ആശുപത്രിയിൽ കൊണ്ട് വന്നയാളെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുമായി ഉളിയനാട് കെ പി ഗോപാലൻ മെമ്മോറിയൽ ലൈബ്രറിയ്ക്ക് സമീപത്ത് കനാലിന് സമീപമുള്ള വാടകവീട്ടിൽ എത്തുകയും തുടർന്ന് നടന്ന തെളിവെടുപ്പിൽ കൊലപാതകം നടന്നതെന്നു പ്രതി സമ്മതിച്ചു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്….. കല്ലുവാതുക്കൽ സ്വദേശിയായ പ്രതിയുടെ ഭാര്യയ്ക്ക് മരിച്ചയാൾ ഫോണിൽ സ്ഥിരമായി മെസ്സേജ് അയച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം പറഞ്ഞു തീർക്കുവാൻ വേണ്ടി ഫോണിൽ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ധനത്തിൽ അവശനായി വീണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു.
വാടകവീട് പൂട്ടി പോലിസ് സീൽ ചെയ്തു. മരിച്ച ദിലീപിന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.



















